ഇറങ്ങും മുമ്പ് ബസെടുത്ത സംഭവം; വീട്ടമ്മയ്ക്ക് കാലു നഷ്ട്‌പ്പെട്ടു

കൊല്ലത്തേക്കു പോയ കെഎസ്ആര്‍ടിസി ബസ് കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം.

കൊല്ലം: ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വീണ് വീട്ടമ്മയുടെ കാല്‍ നഷ്ട്പ്പെട്ടു. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം നടന്നത്.

തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ ഭാര്യ ഫിലോമിനക്കാണ് (50) ഇടതുകാല്‍ നഷ്ടമായത്. കൊല്ലത്തേക്കു പോയ കെഎസ്ആര്‍ടിസി ബസ് കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം.

ഫിലോമിന സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു. തുടര്‍ന്ന് കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാല്‍ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആദ്യം കാല്‍, പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റി. പക്ഷേ വീണ്ടും ഗുരുതരാവസ്ഥയിലായി. ഇതോടെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളില്‍ വച്ചു മുറിച്ചു നീക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

Exit mobile version