പൗരത്വ നിയമം പഠിപ്പിക്കാനെത്തിയ ബിജെപിക്കാരില്‍ നിന്നും നായന്മാരെ വീട്ടില്‍ കയറ്റി, ബാക്കിയുള്ളവരെ പുറത്ത് നിര്‍ത്തി; പുറത്ത് നില്‍ക്കുന്നവര്‍ക്ക് വിഷമമായില്ലേ എന്ന് ചോദ്യം; അതേയെന്ന് മറുപടി; ഇതാണ് പൗരത്വ നിയമമെന്ന് മോഹനന്‍ നായര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പഠിപ്പിക്കാന്‍ വന്ന ബിജെപി നേതാക്കളെ വളരെ ലളിതമായി ചുരുങ്ങിയ നിമിഷം കൊണ്ട് നിയമം പഠിപ്പിച്ച മോഹനന്‍ നായരുടെ കഥ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. നിയമം പഠിപ്പിക്കാനെത്തിയ ചിലരെ വീടിനകത്ത് കയറ്റുകയും ചിലരെ പുറത്ത് നിര്‍ത്തുകയും ചെയ്ത് ബിജെപി നേതാക്കളെ ലളിതമായി പൗരത്വ നിയമം പഠിപ്പിച്ച മോഹനന്‍ നായര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കിയ വിഡി സതീശന്‍ തനിക്ക് ഇത്ര ലളിതമായി ഒരിക്കലും പൗരത്വ നിയമം എന്താണെന്ന് പറയാന്‍ കഴിയില്ലെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വ്യക്തമാക്കാന്‍ ബിജെപി നേതാക്കള്‍ ഭവന സന്ദര്‍ശനത്തിനിറങ്ങിയപ്പോഴായിരുന്നു മോഹനന്‍ നായര്‍ നേതാക്കളെ നിയമം പഠിപ്പിച്ചത്. ബിജെപി നേതാക്കള്‍ ആദ്യം പോയത് വഞ്ചിയൂരില്‍ ഒരു മോഹനന്‍ നായരുടെ വീട്ടിലേക്കാണ്. വീട്ടിന് പുറത്തേക്ക് ഇറങ്ങിവന്ന മോഹനന്‍ നായര്‍ എന്താ വന്നതെന്ന് നേതാക്കളോട് ചോദിച്ചു. പൗരത്വ ബില്‍ പഠിപ്പിക്കാനാണെന്ന് ബിജെപിക്കാരുടെ മറുപടി.

നിങ്ങളുടെ കൂട്ടത്തില്‍ ബ്രാഹ്മണന്മാരുണ്ടോ? എന്ന് അതിനിടെ മോഹനന്‍ നായര്‍ ചോദിച്ചു, ഇല്ല എന്ന് ഉത്തരം. നായന്മാരുണ്ടോ? രണ്ടു മൂന്ന് പേര്‍ മുന്നിലോട്ട് കടന്നുവന്നു. നായന്മാര്‍ മാത്രം അകത്തുവാ എന്ന് പറഞ്ഞു മോഹനന്‍ നായര്‍. പുറത്തുനിന്നവര്‍ മ്ലാനവദനരായി. താഴെ നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം വിഷമമായല്ലേ എന്ന് മോഹനന്‍ നായര്‍. അതുപിന്നെ വിഷമം ആവാതിരിക്കുമോ? ഞങ്ങളെ മാത്രം പുറത്തുനിര്‍ത്തി അപമാനിച്ചില്ലേ എന്ന് പുറത്തുനിന്നവര്‍. അപ്പോള്‍ മോഹനന്‍ നായര്‍ പറഞ്ഞു ഇതാണ് പൗരത്വ നിയമം. അതുമനസ്സിലാക്കി തരാനാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു.

വളരെ ലളിതമായിട്ടാണ് മോഹനന്‍ നായര്‍ പൗരത്വ നിയമം വിശദീകരിച്ചതെന്നും താന്‍ ഒരു മണിക്കൂര്‍ പ്രസംഗിച്ചാലും മോഹനന്‍ നായരെ പോലെ ഇത്ര ലളിതമായി പൗരത്വ നിയമം എന്തെന്ന് പറയാനാവില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. രാജ്യത്തുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പൗരത്വ നിയമത്തെ ഇങ്ങനെയാണ് കാണുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version