കല്ലമ്പലം: എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വിവാഹവേദിയിലേക്ക് കാലെടുത്തുവെയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധുവിനെ കാണാതായി. വിവാഹത്തിന്റെ തലേന്ന് നടന്ന സത്കാരത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടന്ന വധുവിനെയാണ് കാണാതായത്. ഒപ്പം വിവാഹത്തിനായി സ്വരുക്കൂട്ടിയ ഇരുപത് പവനും കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.
അതേസമയം, യുവതി പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യവും പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിവാഹത്തിന് കരുതി വച്ചിരുന്ന ഇരുപത് പവൻ സ്വർണവും കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.
കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽ സജീവമായിരുന്ന പെൺകുട്ടി രാത്രി 11 മണിവരെ യുവതി ബന്ധുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ അമ്മയാണ് മകൾ വീട്ടിലില്ലെന്ന് ആദ്യം മനസിലാക്കിയത്. തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.