പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം സിനിമകളിലൂടെ; വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്. നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, കലാ സംവിധായകന്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.

ജനുവരി 18,19 തിയതികളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ‘വാച്ച് ഔട്ട്’ അഖില ഭാരതീയ ആന്റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തുന്ന മേളയ്ക്ക് കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലച്ചിത്ര അക്കാദമി ഹാളാണ് വേദിയായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമായ ‘ആനിമാണി’ മേളയിലെ പ്രധാന ആകര്‍ഷണമാണ്.

ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് , ഇന്‍ ഡാര്‍ക്ക്‌നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കുന്നു. സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എ.കെ വാസു (എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി (ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ.എന്‍.യു നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സി എന്നിവരുടെ സംഗീത വിരുന്ന് അരങ്ങേറും.

Exit mobile version