കൂടത്തായി; സിനിമാ-സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടിസ്

താമരശേരി മുന്‍സിഫ് കോടതിയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടിസ് അയച്ചത്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടീസ് നല്‍കി. താമരശേരി മുന്‍സിഫ് കോടതിയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടിസ് അയച്ചത്. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമയും നടിയുമായ ഡിനി ഡാനിയല്‍, ഫ്‌ളവേഴ്സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ ജനുവരി 13ന് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ഉള്ളത്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, ജോളിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ എന്നിവരുടെ ഹര്‍ജിയിലാണ് കോടതി നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമാ-സീരിയല്‍ നിര്‍മ്മാതാക്കള്‍ ഈ സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ എംമുഹമ്മദ് ഫിര്‍ദൗസ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞത്. ജോളിയുടെ മക്കളായ റെമോയും റെനോള്‍ഡും തങ്ങളുടേതല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. അവര്‍ക്ക് പഠിക്കാന്‍പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത് സിനിമകളും സീരിയലുകളും ഇറങ്ങുന്നത് അവരുടെ ഭാവിയെ വളരെ സാരമായി ബാധിക്കും. ജോളിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ‘കൂടത്തായ്’ എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സീരിയല്‍ താരമായ ഡിനി ഡാനിയേല്‍ ‘ജോളി’ എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഫ്‌ളവേഴ്സ് ടിവി ‘കൂടത്തായ്’ എന്ന പേരില്‍ തിങ്കളാഴ്ച മുതല്‍ പരമ്പര സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.

Exit mobile version