ആരും കാണാതെ ദേശീയപാതയോരത്ത് മാലിന്യം തള്ളി! ആളെ കണ്ടെത്തി 30,000 രൂപ പിഴ ഈടാക്കി ഹരിപ്പാട് നഗരസഭ

കായംകുളം സ്വദേശി ഷമീമില്‍ നിന്നുമാണ് നഗരസഭ ഇത്രയും പിഴ ഈടാക്കിയത്.

ഹരിപ്പാട്: ആരും കാണാതെ ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിയില്‍ നിന്നും ഹരിപ്പാട് നഗരസഭ ഈടാക്കിയത് 30,000 രൂപ. കായംകുളം സ്വദേശി ഷമീമില്‍ നിന്നുമാണ് നഗരസഭ ഇത്രയും പിഴ ഈടാക്കിയത്.

ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജങ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃള്‍ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശമായിരുന്നു അത്. എങ്കിലും അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി.

തുടര്‍ന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുയായിരുന്നു. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ആണ് വാഹനത്തില്‍ കൊണ്ട് വന്ന് ഇവിടെ തള്ളിയത്. ഇതേതുടര്‍ന്ന് മുപ്പതിനായിരം രൂപ നഗരസഭാ അധികൃതര്‍ ഷമീമില്‍ നിന്നും ഈടാക്കി. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.

Exit mobile version