തൃശ്ശൂരിലെ തിരക്കേറിയ എസ്ബിഐയുടെ ശാഖയിൽ ആയുധമോ ഭീഷണിയോ ഇല്ലാതെ വിദ്ഗ്ധമായി കവർച്ച; തട്ടിയെടുത്തത് നാല് ലക്ഷം; ജീവനക്കാർ പോലും അറിഞ്ഞത് ഏഴ് മണിക്കൂറിന് ശേഷം; സംഭവം ഇങ്ങനെ

തൃശ്ശൂർ: ആർക്കും ഒരു സംശയം പോലുമില്ലാതെ തിരക്കേറിയ ബാങ്കിൽ നിന്നും കള്ളന്മാർ കവർന്നത് നാല് ലക്ഷം രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിൽ നിന്നാണ് ഇതുവരെ കേട്ട മോഷണവാർത്തകളിൽ നിന്നെല്ലാം വ്യത്യസ്തമായ സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നാടകീയമായി കവർന്നത് 4 ലക്ഷം രൂപയാണ്. നാലു പേർ ബാങ്ക് കവാടത്തിൽ കാവൽ നിൽക്കുകയും മറ്റുള്ളവർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ ക്യാബിനിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത്.

പതിവുപോലെ നടന്ന വൈകിട്ടത്തെ ബാങ്കിലെ കണക്കെടുപ്പിനിടെയാണ് 4 ലക്ഷം രൂപ കുറവുള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9നും12നും ഇടയ്ക്കായിരുന്നു കവർച്ച. 12 അംഗസംഘത്തിൽ 8 പേരാണ് ഉള്ളിൽ കയറിയത്. മറ്റുള്ളവർ ആർക്കും സംശയം തോന്നാത്ത വിധം വാതിൽക്കൽ കാവൽ നിന്നു. ഉള്ളിൽ 5 കൗണ്ടറുകളിലെയും ജീവനക്കാർക്കു മുന്നിൽ 5 പേർ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നിൽ 2 പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

ചില വൗച്ചറുകൾ ജീവനക്കാരെ കാണിച്ച ശേഷം ഇവർ ഉച്ചത്തിൽ സംശയങ്ങൾ ചോദിച്ചതോടെ ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ഇവരിലേക്കു തിരിഞ്ഞു. ഈ തക്കത്തിൽ പന്ത്രണ്ടാമൻ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യർ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കൾക്കായി. ഇതിനിടെ പന്ത്രണ്ടാമൻ മേശവലിപ്പിൽ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയിൽ ഒളിപ്പിച്ചു. പിന്നീട് ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സംശയം. ഭാഷാപ്രയോഗ രീതിയിൽ നിന്നാണ് ജീവനക്കാർക്ക് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. ഈസ്റ്റ്‌പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version