യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കൊച്ചി: യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയാണ് അമൃത ആശുപത്രിയില്‍ നടന്ന റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വിജയകരമായി നീക്കം ചെയ്തത്.

എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി സുഹൃത്തു കൂടിയായ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷമാണ് യുവാവിനെ അമൃത ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമന്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി.

തലയോട്ടിയില്‍ 3 സെന്റീമീറ്റര്‍ വലിപ്പത്തില്‍ വിടവുണ്ടാക്കിയാണ് റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വെടിയുണ്ട നീക്കം ചെയ്തത്. തുറന്ന ശസ്ത്രക്രിയ ചെയ്താല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടായിരുന്നു. കൂടാതെ വെടിയുണ്ട ലോഹം ആയതിനാല്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യുവാനും സാധിക്കുമായിരുന്നില്ല. ഇതിനാലാണ് റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറി തെരഞ്ഞെടുത്തത്.

Exit mobile version