കോയമ്പത്തൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം! മരിച്ചത് പാലക്കാട് സ്വദേശികള്‍

പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും - സേലം ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശികളാണ് വാഹനാപകടത്തില്‍ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കോയമ്പത്തൂര്‍ പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടമുണ്ടായത്.

നല്ലേപ്പിള്ളി വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേശ്, രമേശിന്റെ പന്ത്രണ്ട് വയസുള്ള മകന്‍ ആദിഷ്, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകന്‍ ഋഷികേഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആതിര, നിരഞ്ജന, വിപിന്‍ദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവര്‍ രാജനും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിക്കേറ്റ വിപിന്‍ദാസ് സിംഗപ്പൂരില്‍ എന്‍ജീനീയറാണ്. മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വിപിന്‍ദാസിനെയും കുടുംബത്തേയും യാത്ര അയക്കാന്‍ സഹോദരന്‍ രമേഷ് മക്കളുമായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു.

Exit mobile version