ആരാധനാലയങ്ങള്‍ക്ക് ഒരേക്കര്‍, ശ്മശാനങ്ങള്‍ക്ക് 75 സെന്റ്: ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനമായി

തിരുവനന്തപുരം: അനധികൃതമായി ആരാധനാലയങ്ങള്‍ കൈവശം വച്ച ഭൂമി പതിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്റ് ഭൂമിയും നല്‍കും. ന്യായ വിലയുടെ നിശ്ചിതശതമാനം തുക ഈടാക്കിയാണ് ഭൂമി പതിച്ചു നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഇതില്‍ കൂടുതല്‍ ഭൂമി ആരാധനാലയങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കും. വില നിശ്ചയിക്കുന്നതിനായി പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുന്‍പ് കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ പത്ത് ശതമാനം മാത്രം ഈടാക്കും. സ്വാതന്ത്ര്യത്തിന് ശേഷവും കേരളപ്പിറവിക്ക് ഇടയിലുമുള്ള ഭൂമിക്ക് 25 ശതമാനവും ന്യായവിലയില്‍ ഈടാക്കാനാണ് തീരുമാനം.

1990 ജനുവരി മുതല്‍ 2008 ഓഗസ്റ്റ് വരെയുള്ള ഭൂമിക്ക് കമ്പോളവിലയും ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കാന്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Exit mobile version