നായര്‍ സ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന കേസില്‍ ശശി തരൂര്‍ എംപിക്ക് അറസ്റ്റ് വാറണ്ട്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്ക് എതിരായി മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ശശി തരൂരിനോട്‌ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്ക് എതിരായി മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ധ്യ ശ്രീകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കേരളത്തിലെ നായര്‍ സ്ത്രീകളുടെ മുറിക്കു പുറത്തു അന്യ പുരുഷന്റെ ചെരുപ്പ് കണ്ടില്ലെങ്കില്‍ മാത്രമേ ഭര്‍ത്താവ് മുറിക്കുള്ളില്‍ പ്രവേശിക്കുമായിരുന്നുള്ളുവെന്നാണ് പുസ്തകത്തിലെ അവഹേളനപരമായ പരാമര്‍ശം.

സംഭവത്തില്‍ തരൂരിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ മാസമാണ് തരൂരിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Exit mobile version