വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവിന് ലോറി കയറി ദാരുണാന്ത്യം

അങ്കമാലി: അമ്മൂമ്മയെ അവസാനമായി കണ്ടു വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ ജീവൻ കവർന്ന് റോഡിലെ കുഴി. കറുകുറ്റി നോർത്ത് പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മഠത്തുംകുടി വീട്ടിൽ എംസി പോളച്ചന്റെ മകൻ ജിമേഷ് (22) ആണ് ഇന്നലെ അങ്കമാലിയിൽ നടന്ന റോഡ് അപകടത്തിൽ മരിച്ചത്. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവാവ് ടാങ്കർലോറി കയറി മരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.

റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ കാറിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന ജിമേഷ്, സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറിലിടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ടാങ്കർ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം തന്നെ മരണം സംഭവിച്ചു.

ജിമേഷിന്റെ അമ്മയുടെ അമ്മ, താന്നിപ്പുഴ കോച്ചിലാൻ വീട്ടിൽ മറിയം പൈലിക്ക് അന്ത്യചുംബനം നൽകി മടങ്ങിവരികയായിരുന്നു ജിമേഷ്. പിതാവിനെ മരണവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി സ്‌കൂട്ടറിൽ പീച്ചാനിക്കാട്ടേയ്ക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. ടാങ്കർ ലോറി ടിബി ജങ്ഷനിൽ കൂടി കാലടി ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എറണാകുളം ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ ജിമേഷ് പഠനത്തിന്റെ ഭാഗമായി നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിൽ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു. അമ്മ: താന്നിപ്പുഴ കോച്ചിലാൻ കുടുംബാംഗം ഷൈജി. സഹോദരങ്ങൾ: അനീഷ (നേഴ്സ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി), ജിസോ (വിദ്യാർത്ഥ). ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയിൽ.

Exit mobile version