പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട് രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു: നിയമം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ സംയുക്ത സത്യാഗ്രഹം തിരുവനന്തപുരത്ത്. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് സംയുക്ത സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹത്തിൽ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി.

‘പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിർക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലർ ബോധപൂർവം സൃഷ്ടിച്ചതാണ്’, മുഖ്യമന്ത്രി ആഞ്ഞടിച്ചു.

ഭരണഘടനാ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും മതവിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൗരത്വ ഭേദഗതി നിമയത്തിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യമാകെ ഉയർന്നുവന്ന പ്രതിഷേധത്തിൽ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നൽകുന്നതാണ് ഈ സംയുക്ത സത്യാഗ്രഹ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണപക്ഷത്തു നിന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് കക്ഷി നേതാക്കളും സത്യഗ്രഹത്തിൽ പങ്കെടുത്തപ്പോൾ പ്രതിപക്ഷ നിരയിൽ നിന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കക്ഷിനേതാക്കൾ എംഎൽഎമാർ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ നയത്തിനെതിരേ ഈ സർക്കാറിന്റെ കാലത്ത് ആദ്യമായാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്ത സമരം നടത്തിയത്.

Exit mobile version