കാറിടിച്ച് വിദ്യാര്‍ത്ഥി ചികിത്സ കിട്ടാതെ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

പാലക്കാട്: കാറിടിച്ച് ചികിത്സ കിട്ടാതെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. സംഭവ സമയം കാര്‍ ഓടിച്ചിരുന്ന നാസറിനെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

അപകടത്തില്‍ ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് വ്യാഴാഴ്ച കാറിടിച്ച് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. റോഡരികില്‍ നിന്നിരുന്ന സുജിത്തിനെ കാര്‍ ഇടിക്കുകയും തുടര്‍ന്ന് ഇതേ കാറില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി വഴിയില്‍ ഉപേക്ഷിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. അമിതവേഗതയില്‍ വന്ന കാറിടിച്ചാണ് അപകടം. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് കാര്‍ ഓടിച്ചത്. റോഡില്‍ ഇറക്കി വിട്ടതിന് ശേഷം മറ്റൊരു വാഹനത്തിലാണ് സുജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ സുജിത് മരിക്കുകയായിരുന്നു.

Exit mobile version