വ്യക്തിപരമായി ആക്ഷേപിക്കുന്നത് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതിപരമായും ആക്ഷേപിക്കുന്നതിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. ജുഡീഷ്യറിയില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന്‍ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.

ശബരിമല തീര്‍ഥാടന നിയന്ത്രണ ചുമതലയുള്ള ഐജി വിജയ് സാഖറെ, എസ്പി യതീഷ് ചന്ദ്ര എന്നിവര്‍ക്കെതിരെയുള്ള കോടതി പരാമര്‍ശവും, ഐജി മനോജ് എബ്രഹാം, യതീഷ്ചന്ദ്ര എന്നിവര്‍ക്കെതിരെ ബിജെപി ആരോപണവുമാണ് നിലപാട് കടുപ്പിക്കാന്‍ ഐപിഎസ് അസോസിയേഷനെ പ്രേരിപ്പിച്ചത്.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നെന്നും, ജുഡീഷ്യറിയില്‍ നിന്നു പോലും പരാമര്‍ശങ്ങളുണ്ടാക്കുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്നും, അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ മനോവീര്യം തകര്‍ന്ന കൂട്ടമായി പോലീസ് മാറുമെന്നും പറയുന്നു. നേരത്തെ നിലയ്ക്കലില്‍ കടുത്ത നിലപാടെടുത്തിരുന്ന ഐജി മനോജ് എബ്രഹാമിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന നിലപാട് ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഐപിഎസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി കറുത്തവനായതുകൊണ്ടാണ് യതീഷ് ചന്ദ്ര മോശമായി പെരുമാറിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

Exit mobile version