കെഎം ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഈ കേസ് തുടക്കം മുതല്‍ ഗൗരവത്തോടെ കാണുന്നതെന്ന് എസ്പി യതീഷ് ചന്ദ്ര

കണ്ണൂര്‍: ലീഗ് എംഎല്‍എ കെഎം ഷാജിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. എംഎല്‍എയെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയെ വധിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോര്‍ന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളില്‍ നിന്നും വിവരം തേടുമെന്നും എസ്പി വ്യക്തമാക്കി. ഈ കേസ് തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യതീഷ് ചന്ദ്രയുടെ വാക്കുകള്‍;

ഈ കേസ് തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കണ്ണൂര്‍ ഡിവൈഎസ്പി സദാനദന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും താന്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരേയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. എംഎല്‍എയുടെ പരാതിയില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഇന്റലിജന്‍സ് നിരീക്ഷണം നിലവില്‍ ശക്തമാക്കിയിട്ടുണ്ട്. എംഎല്‍എയുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

വ്യക്തമാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയില്‍ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളില്‍ നിന്നും വിവരങ്ങള്‍ തേടേണ്ടതുണ്ട്. പ്രതിയായ തേജസിന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകള്‍ ഉള്ളതായി കണ്ടെത്താനായിട്ടില്ല. ഓഡിയോ ചോര്‍ന്ന് കിട്ടിയ ഇ-മെയിലിന്റെ വിശദാംശങ്ങള്‍ തേടി പോലീസ് ഗൂഗിളിനെ സമീപിക്കും.

Exit mobile version