ആദിവാസി പോലീസ് ഉദ്യോഗസ്ഥൻ കുമാറിന്റെ ആത്മഹത്യ; സാക്ഷിയായ എഎസ്‌ഐയെ ഭീഷണിപ്പെടുത്തി സിഐ; നാണക്കേടിൽ കേരളാ പോലീസ്

പാലക്കാട്: സായുധസേനാ ക്യാംപിലെ കോൺസ്റ്റബിൾ അട്ടപ്പാടി സ്വദേശി കുമാർ ജാതീയമായ വിവേചനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സാക്ഷിയായ പോലീസുകാരനെ ഭീഷണിപ്പെടുത്തി പോലീസിലെ തന്നെ ഉന്നതർ. കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സാക്ഷിയായ ക്രൈംബ്രാഞ്ച് എഎസ്‌ഐക്ക് സിഐയുടെ ഭീഷണിയും താക്കീതും. നിരന്തര സമ്മർദ്ദവും ഭീഷണിയും സഹിക്കാനാവാതെ എഎസ്‌ഐ അവധിയിൽ പോകാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അവധി ഒഴിവാക്കിയെന്നാണ് വിവരമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പോലീസുകാരന്റെ മരണത്തിൽ പോലീസിലെ ഉദ്യോഗസ്ഥർ തന്നെ പ്രതികളായ കേസിലാണു സാക്ഷിയെ ജില്ലാ പൊലീസ് സമുച്ചയത്തിൽ മറ്റൊരു വിഭാഗത്തിൽ ജോലി ചെയ്യുന്ന സിഐ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയത്. ഒാഫിസിനകത്തും പുറത്തും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന രീതിയിലായിരുന്നു സംസാരം. എഎസ്‌ഐ ക്രൈം ബ്രാഞ്ച് എഡിജിപിക്കു തെളിവു സഹിതം പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുമാറിന്റെ കേസിൽ പ്രതികളായ പോലീസുകാരെ സഹായിക്കുന്ന ചിലർ അന്വേഷണ ഘട്ടത്തിലും ഇദ്ദേഹത്തിനെതിരെ നീക്കം നടത്തിയെങ്കിലും നടപടിക്കു മേലുദ്യോഗസ്ഥർ വഴങ്ങിയിരുന്നില്ല.

കല്ലേക്കാട് സായുധ സേനാ ക്യാംപിൽ കോൺസ്റ്റബിളായിരുന്ന, ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ഒറ്റപ്പാലത്തിനു സമീപമാണു റെയിൽപാതയ്ക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപിലെ ചിലരുടെ നിരന്തര പീഡനവും അവഹേളനവുമാണു മരണത്തിനു കാരണമെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡെപ്യൂട്ടി കമൻഡാന്റ് ഉൾപ്പെടെ 7 പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സിഐയുടെ നേതൃത്വത്തിൽ കുമാറിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവം ഇതിനിടെ വിവാദവുമായിരുന്നു.

Exit mobile version