തൃശ്ശൂർ: സാമൂഹ്യപ്രവർത്തകനെന്ന നിലയിലുള്ള തന്റെ സേവനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ച ഫിറോസ് കുന്നംപറമ്പിൽ കാരണം വെളിപ്പെടുത്തി രംഗത്തെത്തി. കള്ളക്കേസിലും പെണ്ണുകേസിലും തന്നെ കുടുക്കാൻ ശ്രമിക്കുന്നതിൽ മനംമടുത്താണ് ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില ചാരിറ്റി പ്രവർത്തകരാണ് തന്നെ കുടുക്കാൻ നോക്കുന്നതെന്നും വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും ഫിറോസ് ആരോപിച്ചു. ചാരിറ്റി മേഖലയിലുള്ള വ്യക്തികൾ പങ്കെടുത്ത ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഫിറോസ് പേര് പരാമർശിക്കാതെ ചില കാര്യങ്ങൾ തുറന്നടിച്ചത്. അക്കൗണ്ടിലേക്കെത്തുന്ന പണം തന്നെ ലക്ഷ്യം വച്ച് ഒട്ടേറെ പേർ ഈ ചാരിറ്റിമേഖലയിൽ പ്രവർത്തിക്കുന്നു. ഒരു രോഗിക്ക് നൽകിയ പണത്തിൽ നിന്നു പോലും പങ്കുപറ്റുന്ന ചിലർ നമുക്ക് ഇടയിലുണ്ടെന്ന് അദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞു.
കള്ളക്കേസിലും പെണ്ണുകേസിലും തന്നെ കുടുക്കി ഈ മേഖലയിൽ നിന്നുള്ള ചിലർ ശ്രമിക്കുന്നുണ്ട്. തന്നെ ഒഴിവാക്കാൻ ചാരിറ്റിമേഖലയിലെ ചിലർ ശ്രമിച്ചു. ഒരു കാര്യം തുറന്നു പറയാം, ചാരിറ്റി പ്രവർത്തകന്റെ യഥാർഥ ശത്രു അതേ ചാരിറ്റി ചെയ്യുന്ന മറ്റൊരുത്തനാണ്. തിരുവനന്തപുരത്ത് ഒരു കുട്ടിയുടെ ചികിൽസയ്ക്ക് സഹായിക്കണം എന്ന അഭ്യർഥിച്ച് ഒരാൾ വന്നു. ഞാൻ പോയി സ്ഥിതി കണ്ടു സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിഡിയോ ചെയ്തു. അവർക്ക് അതിനുള്ള പണവും ലഭിച്ചു. എന്നാൽ ഞാൻ പോയ ശേഷം ആ തുകയിൽ നിന്നും 1,75000 രൂപ കമ്മിഷൻ പറഞ്ഞ് ഒരാൾ തട്ടിയെടുത്തു. ഞാൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. എന്നിട്ട് അയാൾ വിഡിയോ ചെയ്തു. അയാളുടെ ഇടപെടലിലാണ് ഇത്ര തുക കിട്ടിയത് എന്ന തരത്തിൽ. അങ്ങനെ ചാരിറ്റി പ്രവർത്തനത്തിൽ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കമ്മിഷൻ ഇനത്തിൽ കൂടെനിൽക്കുന്നവർ നമ്മളറിയാതെ ചൂഷണം ചെയ്യുകയാണ്. പക്ഷേ പഴി വരുന്നത് എന്റെ പേരിലും. അങ്ങനെ ഞാൻ കള്ളനും കൊള്ളക്കാരനുമായി. ഇനി വയ്യ എന്ന് തോന്നിതുകൊണ്ടാണ് പിൻവാങ്ങിയതെന്നും ഫിറോസ് വ്യക്തമാക്കി.
മൂന്നുലക്ഷം രൂപ മതി കിഡ്‌നി മാറ്റിവയ്ക്കാൻ എന്നു പറഞ്ഞ് പലരും രംഗത്തെത്തി. അത്തരത്തിൽ മൂന്നുലക്ഷം രൂപ മാത്രം മുടക്കി കിഡ്‌നി മാറ്റിവച്ചു തിരിച്ചെത്തിയ ഒരാളെയെങ്കിലും കാട്ടിത്തരാമോ? മരുന്ന് ആശുപത്രി ചെലവ് എല്ലാം കൂടി 3 ലക്ഷത്തിന് നടത്തിയ ആരെങ്കിലുമുണ്ടോയെന്നും ഫിറോസ് ചോദിക്കുന്നു. നടക്കില്ല എന്ന് അറിയാമായിരുന്നിട്ടും. ഒപ്പം പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തകർ പോലും അന്നൊന്നും ഒരു വാക്കുപോലും മിണ്ടിയില്ല. ആ കല്ലേറും എനിക്കായിരുന്നെന്നും ഫിറോസ് വികാരാധീനനായി പറഞ്ഞു.
