വിശപ്പ് മാറ്റാന്‍ മകന്‍ മണ്ണ് തിന്നു: നാല് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി പെറ്റമ്മ; മന:സാക്ഷി ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ പെറ്റമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി. തലസ്ഥാനത്ത് നിന്നാണ് കരളുപിളര്‍ക്കുന്ന വാര്‍ത്ത.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിനായി എല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാനാവാതെ മകന്‍ മണ്ണ് വാരി തിന്നെന്നും അവര്‍ അപേക്ഷയില്‍ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്. ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുമുണ്ടെന്ന് പരാതിയിലുണ്ട്.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ഇവരെക്കൂടി ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മാതാപിതാക്കള്‍ക്ക് ഇവരെ ഇവിടെയത്തി കാണാനും സൗകര്യം ഒരുക്കും. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

Exit mobile version