ഫേസ്ബുക്ക് കാമുകന്‍ കയ്യൊഴിഞ്ഞു: മലയാളി ഐടി എന്‍ജിനീയറെ കൊല്ലാന്‍ അഞ്ച് ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി

മൂന്നാര്‍: കൈയ്യൊഴിഞ്ഞ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബംഗളൂരുവിലെ ഐടി എന്‍ജിനീയറായ മലയാളി യുവാവിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്‌നേശ്വരി ക്വട്ടേഷന്‍ നല്‍കിയത്.

തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറിനെ കൊല്ലാന്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.

മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അശോകിനെ കൊല്ലാന്‍ വിഗ്‌നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് സംഘം പോലീസിനോട് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി.

ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിഗ്‌നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്‌നേശ്വരി നാട്ടിലേക്ക് തിരിച്ചത്.

Exit mobile version