സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: രേഖാമൂലം പരാതി ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതി രേഖാമൂലം നല്‍കാമെന്ന് നിര്‍മാതാക്കള്‍ മന്ത്രി എകെ ബാലന് ഉറപ്പുനല്‍കി. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ നിയമം നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതോടെയാണ് ആരോപണം എഴുതി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

അതിനുശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടും. ഷെയിന്‍ നിഗത്തിനെ സിനിമയില്‍ നിന്ന് വിലക്കിയതിനോട് യോജിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്കിനെതിരെ ഷെയിന്‍ നല്‍കിയ കത്ത് അമ്മ കൈമാറിയെന്ന് ചര്‍ച്ചയ്ക്കു ശേഷം നിര്‍മാതാക്കള്‍ വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ആശയവിനിയമം നടത്തും.

ഇതേസമയം, സിനിമ ടിക്കറ്റിന്‍മേല്‍ ചുമത്തിയ വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ വിനോദനികുതി വന്നതോടെ ജിഎസ്ടി സ്ലാബ് മാറിയെന്നും ഇതുമൂലം ടിക്കറ്റ് നിരക്ക് കൂടിയെന്നുമുള്ള പരാതി നികുതി വകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക് ഉറപ്പുനല്‍കി. ഇതിന്റെ പേരില്‍ നിവേദനം പോലും നല്‍കാതെ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ വിലക്കിയതിലെ കടുത്ത അതൃപ്തിയും സര്‍ക്കാര്‍ വിതരണക്കാരെ അറിയിച്ചു.

Exit mobile version