മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ഗൂഢാലോചന, എന്‍ഐഎ അന്വേഷണം നടത്തുന്നതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് എന്തുകൊണ്ട്…? ചോദ്യമെറിഞ്ഞ് എകെ ബാലന്‍

തിരുവനന്തപുരം: മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സമര രംഗത്ത് ഇറങ്ങിയവര്‍ക്ക് കണക്കിന് മറുപടി നല്‍കി രംഗത്ത് വന്നത്. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഗവണ്മെന്റിന് സാധിക്കാതെ വരും. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.

എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണിത്. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഐഎ ആണ് അന്വേഷണം നടത്തുന്നത്. ഇതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് തന്നെ അത് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ എന്‍ഐഎ അല്ല, സിബിഐ ആണ് അന്വേഷണം നടത്തേണ്ടതെന്ന മുല്ലപ്പള്ളിയുടെ വാദം എന്തിന്റെ പിന്‍ബലത്തിലാണെന്നും മന്ത്രി ചോദിക്കുന്നു. അത് കെപിസിസി വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഗവണ്മെന്റിന് ഒരു ആശങ്കയുമില്ല. ഗവണ്മെന്റിന്റെ നിലപാട് വ്യക്തമാണ്. കേന്ദ്ര ഗവണ്മെന്റ് നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജന്‍സിക്കും പരിപൂര്‍ണ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഗവണ്മെന്റിന് സാധിക്കാതെ വരും. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കും.

എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണിത്. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകള്‍ ജനങ്ങള്‍ തള്ളിക്കളയണം.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഐഎ ആണ് അന്വേഷണം നടത്തുന്നത്. ഇതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് ദുരൂഹമാണ്. കെ പി സി സി പ്രസിഡന്റ് തന്നെ അത് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ എന്‍ഐഎ അല്ല, സി ബി ഐ ആണ് അന്വേഷണം നടത്തേണ്ടതെന്ന മുല്ലപ്പള്ളിയുടെ വാദം എന്തിന്റെ പിന്‍ബലത്തിലാണ് ? അത് കെ പി സി സി വ്യക്തമാക്കണം. എന്‍ഐഎ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഗവണ്മെന്റിന് ഒരു ആശങ്കയുമില്ല. ഗവണ്മെന്റിന്റെ നിലപാട് വ്യക്തമാണ്. കേന്ദ്ര ഗവണ്മെന്റ് നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജന്‍സിക്കും പരിപൂര്‍ണ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്.

സി ബി ഐ യെ കേരള ഗവണ്മെന്റ് ക്ഷണിക്കാത്തതു കൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവാകാത്തതെന്നത് അര്‍ഥശൂന്യമായ വാദമാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ശുപാര്‍ശയും ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ തന്നെ നിരവധി കേസുകളില്‍ സിബിഐ അന്വേഷണം കേന്ദ്രം നടത്തുന്നുണ്ട്. സംസ്ഥാനത്തു മാത്രം ഒതുങ്ങി നില്‍ക്കുന്ന വിഷയമാണെങ്കില്‍ സാധാരണ നിലയില്‍ സിബിഐക്ക് വിടുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ചോദിക്കാറുണ്ട്. ഇക്കാര്യത്തില്‍ അതിന്റെ ആവശ്യവുമില്ല.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാമര്‍ശിക്കപ്പെട്ട പ്രതികളെല്ലാം തന്നെ കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുള്ളവരാണ്. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളുടെ പേരും ഇതുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരാള്‍ ബിഎംഎസുകാരനാണെന്നതിന്റെ തെളിവാണ് ബിഎംഎസുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തനിക്കിതുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപിയുടെ ആക്ഷേപത്തിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു കഴിഞ്ഞു. ആരാണ് ഇതില്‍ കുറ്റവാളികളെന്ന സൂചന ഇതിനകം തന്നെ വന്നു കഴിഞ്ഞു. സ്വര്‍ണ കള്ളക്കടത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നത് കേരളീയ സമൂഹം നേരത്തേ തന്നെ തിരിച്ചടിഞ്ഞതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നതിന്റെ പരിഹാസ്യത കേരള ജനത തിരിച്ചറിയും. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തകര്‍ക്കാന്‍ അനുവദിക്കില്ല. ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്ക് ഒരു മങ്ങലുമേല്‍ക്കില്ല.

ഈ അക്രമം വഴി ഒരു മഹാമാരിയുടെ വ്യാപനത്തിന് കളമൊരുക്കുന്നതു കൊണ്ട് കേരളം നശിക്കട്ടെയെന്നും രോഗവ്യാപനം ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയുമാകട്ടെ എന്നുമാണ് കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പോലും പ്രതിപക്ഷത്തുനിന്ന് പങ്കെടുക്കാതിരിക്കുന്നത്.

Exit mobile version