ഇന്നലെ മാധ്യമങ്ങളില്‍ ലൈവായി കണ്ട പ്രതിപക്ഷ ജാള്യത ഇന്ന് ചര്‍ച്ച ആകാതിരിക്കാനാണ് ഒരു ബക്കറ്റ് വെള്ളം കൊണ്ട് അണച്ച തീയില്‍ വിവാദം ഉണ്ടാക്കുന്നത്; വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഇന്നലെ മാധ്യമങ്ങളില്‍ ലൈവായി കണ്ട പ്രതിപക്ഷ ജാള്യത ഇന്ന് ചര്‍ച്ച ആകാതിരിക്കാനാണ് ഒരു ബക്കറ്റ് വെള്ളം കൊണ്ട് അണച്ച തീയില്‍ വിവാദം ഉണ്ടാക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്. നിയമസഭയില്‍ ഇന്നലെ ഉണ്ടായ കനത്ത തോല്‍വിയുടെ ജാള്യം തീര്‍ക്കാനാണ് സെക്രട്ടറിയേറ്റിലെ ഒരു ചെറിയ തീപിടുത്തത്തെ രാഷ്ട്രീയമായി ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.

സെക്രട്ടറിയറ്റിനു മുന്നില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ആര്‍എസ്എസ് , എസ്ഡിപിഐ തുടങ്ങിയ ജനവിരുദ്ധ ശക്തികള്‍ ചേര്‍ന്ന് നടത്തിയത്. വരാന്‍ പോകുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ പൊറാട്ടുനാടകം അരങ്ങേറിയത്. നേതാക്കളും പ്രവര്‍ത്തകരും മാസ്‌ക് ധരിക്കാതെയാണ് സമരത്തില്‍ പങ്കെടുത്തത്. സാമൂഹ്യ അകലവും പാലിച്ചില്ലെന്ന് അദ്ദേഹം കുറിക്കുന്നു.

പഴയ നിയമസഭാ മന്ദിരത്തിനു മുന്നില്‍ വന്നു നിന്ന് ആര്‍ത്തട്ടഹസിക്കുന്നത് എന്ത് ജനാധിപത്യ ബോധമാണ്? സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യുന്ന വിഭാഗത്തിലാണ് ഷോര്‍ട് സര്‍ക്യൂട്ട് മൂലം ചെറിയ തീപിടുത്തമുണ്ടായത്. അത് അപ്പോള്‍ തന്നെ പോലീസും ജീവനക്കാരും ചേര്‍ന്ന് അണയ്ക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റില്‍ ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയതിനാല്‍ ഒരു ഫയലും നഷ്ടപ്പെടില്ല. ഫിസിക്കല്‍ ഫയല്‍ നഷ്ടപ്പെട്ടാലും എല്ലാ ഫയലുകളും സെര്‍വറില്‍ സംരക്ഷിക്കപ്പെടും. അതിനാല്‍ തീപിടുത്തമുണ്ടായി ഫയലുകളെല്ലാം നശിച്ചുവെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചാരണം സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ല.

തീപിടുത്തം സംബന്ധിച്ച് എഡിജിപി തലത്തില്‍ പൊലീസിന്റെ അന്വേഷണവും സാങ്കേതിക വിദഗ്ധരുടെ മറ്റൊരു അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാന്‍ എന്‍ ഐ എക്ക് കഴിയില്ല. പൊലീസാണ് അത് അന്വേഷിക്കേണ്ടത്. ഇതറിയാത്ത ആളാണോ പ്രതിപക്ഷ നേതാവ്? ഇനി സ്വര്‍ണ കള്ളക്കടത്തുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി എന്‍ഐഎക്ക് അന്വേഷണം നടത്തണമെങ്കില്‍ അവര്‍ അത് നടത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിക്കുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഫയലുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നത് ആരും മറന്നിട്ടില്ല. ഇപ്പോള്‍ ആര് വിചാരിച്ചാലും ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയില്ല. ഫയല്‍ എവിടെ നിന്നാണോ ഉത്ഭവിക്കുന്നത്, അവിടെയുള്ള നമ്പരും വിഷയ സൂചനയും വെച്ച് അത് കണ്ടെത്താന്‍ കഴിയും. ഇതൊന്നും അറിയാതെയല്ല പ്രതിപക്ഷ നേതാവ് ഈ പ്രഹസനം നടത്തുന്നത്.

തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടാന്‍ എല്‍.ഡി.എഫ് നടത്തിയ പോരാട്ടം ജനങ്ങള്‍ കണ്ടതാണ്. അതിന്റെ ജാള്യം തീര്‍ക്കാന്‍ തൊട്ടടുത്ത ദിവസമുണ്ടായ ചെറിയൊരു തീപിടുത്തത്തില്‍ നിന്ന് നാടാകെ കത്തിച്ച് ചാരമാക്കാന്‍ പറ്റുമോ എന്ന് അന്വേഷിക്കുകയാണ് പ്രതിപക്ഷ നേതാവ് .

തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷ നേതാവ് പോയത് അപഹാസ്യമാണ്. ഫയലുകളുടെ നീക്കം സംബന്ധിച്ച് നന്നായി അറിയുന്ന ഗവര്‍ണറെ കബളിപ്പിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. തീപിടുത്തമുണ്ടായി അഞ്ച് മിനിറ്റിനകം ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ എത്തിയെന്നതും അത്ഭുതകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നിയമസഭയിൽ ഇന്നലെ ഉണ്ടായ കനത്ത തോൽവിയുടെ ജാള്യം തീർക്കാനാണ് സെക്രട്ടറിയേറ്റിലെ ഒരു ചെറിയ തീപിടുത്തത്തെ രാഷ്ട്രീയമായി ആളിക്കത്തിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്.

സെക്രട്ടറിയറ്റിനു മുന്നിൽ
കോവിഡ് പ്രതിരോധ
മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരമാണ് എൽ ഡി എഫ് സർക്കാരിനെതിരെ കോൺഗ്രസ്, ആർ എസ് എസ് , എസ് ഡി പി ഐ തുടങ്ങിയ ജനവിരുദ്ധ ശക്തികൾ ചേർന്ന് നടത്തിയത്. വരാൻ പോകുന്ന ദിവസങ്ങളിൽ തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കകമാണ് ഈ പൊറാട്ടുനാടകം അരങ്ങേറിയത്. നേതാക്കളും പ്രവർത്തകരും മാസ്ക് ധരിക്കാതെയാണ് സമരത്തിൽ പങ്കെടുത്തത്. സാമൂഹ്യ അകലവും പാലിച്ചില്ല.

പഴയ നിയമസഭാ മന്ദിരത്തിനു മുന്നിൽ വന്നു നിന്ന് ആർത്തട്ടഹസിക്കുന്നത് എന്ത് ജനാധിപത്യ ബോധമാണ്?

സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഗവണ്മെൻ്റ് ഗസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യുന്ന വിഭാഗത്തിലാണ് ഷോർട് സർക്യൂട്ട് മൂലം ചെറിയ തീപിടുത്തമുണ്ടായത്. അത് അപ്പോൾ തന്നെ പൊലീസും ജീവനക്കാരും ചേർന്ന് അണയ്ക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റിൽ ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയതിനാൽ ഒരു ഫയലും നഷ്ടപ്പെടില്ല. ഫിസിക്കൽ ഫയൽ നഷ്ടപ്പെട്ടാലും എല്ലാ ഫയലുകളും സെർവറിൽ സംരക്ഷിക്കപ്പെടും. അതിനാൽ തീപിടുത്തമുണ്ടായി ഫയലുകളെല്ലാം നശിച്ചുവെന്ന പ്രതിപക്ഷത്തിൻ്റെയും ബിജെപിയുടെയും പ്രചാരണം സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ല.

തീപിടുത്തം സംബന്ധിച്ച് എ ഡി ജി പി തലത്തിൽ പൊലീസിൻ്റെ അന്വേഷണവും സാങ്കേതിക വിദഗ്ധരുടെ മറ്റൊരു അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് കഴിയില്ല. പൊലീസാണ് അത് അന്വേഷിക്കേണ്ടത്. ഇതറിയാത്ത ആളാണോ പ്രതിപക്ഷ നേതാവ്? ഇനി സ്വർണ കള്ളക്കടത്തുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി എൻഐഎക്ക് അന്വേഷണം നടത്തണമെങ്കിൽ അവർ അത് നടത്തുകയും ചെയ്യും.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഫയലുകൾ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് നശിപ്പിക്കാൻ ശ്രമങ്ങൾ നടന്നത് ആരും മറന്നിട്ടില്ല. ഇപ്പോൾ ആര് വിചാരിച്ചാലും ഫയലുകൾ നശിപ്പിക്കാൻ കഴിയില്ല. ഫയൽ എവിടെ നിന്നാണോ ഉത്ഭവിക്കുന്നത്, അവിടെയുള്ള നമ്പരും വിഷയ സൂചനയും വെച്ച് അത് കണ്ടെത്താൻ കഴിയും. ഇതൊന്നും അറിയാതെയല്ല പ്രതിപക്ഷ നേതാവ് ഈ പ്രഹസനം നടത്തുന്നത്.

തിങ്കളാഴ്ച നിയമസഭയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യു ഡി എഫിൻ്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നുകാട്ടാൻ എൽ.ഡി.എഫ് നടത്തിയ പോരാട്ടം ജനങ്ങൾ കണ്ടതാണ്. അതിൻ്റെ ജാള്യം തീർക്കാൻ തൊട്ടടുത്ത ദിവസമുണ്ടായ ചെറിയൊരു തീപിടുത്തത്തിൽ നിന്ന് നാടാകെ കത്തിച്ച് ചാരമാക്കാൻ പറ്റുമോ എന്ന് അന്വേഷിക്കുകയാണ് പ്രതിപക്ഷ നേതാവ് .

തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണാൻ പ്രതിപക്ഷ നേതാവ് പോയത് അപഹാസ്യമാണ്. ഫയലുകളുടെ നീക്കം സംബന്ധിച്ച് നന്നായി അറിയുന്ന ഗവർണറെ കബളിപ്പിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. തീപിടുത്തമുണ്ടായി അഞ്ച് മിനിറ്റിനകം ബി ജെ പി, കോൺഗ്രസ് നേതാക്കൾ അവിടെ എത്തിയെന്നതും അത്ഭുതകരമാണ്.

Exit mobile version