കുറ്റിപ്പുറത്ത് അധ്യാപികയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പ്രചരിപ്പിച്ച സംഭവം; പ്രതിക്കായി ലുക് ഔട്ട് നോട്ടീസ്

കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.

മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പോലീസിന് കിട്ടിയ പരാതി.

ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സ്ആപ്പ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയില്‍ പറയുന്നുണ്ട്.

കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന പ്രതി പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം.

അശ്ലീല വെബ്‌സൈറ്റുകളിലും ഫേയ്‌സ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നല്‍കിയിട്ടുണ്ട്. യുഎഇയിലും ഹാഫിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവരം അറിയിച്ച് പ്രതിയെ നാട്ടിലെത്തിക്കാനാണ് നീക്കം.

മാര്‍ച്ച് 25ന് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചശേഷം മാര്‍ച്ച് 19ന് വിദേശത്തേക്കു പോയ യുവാവ് കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ യുവതിയുടെ ഫോണിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നായി ഒട്ടേറെ കോളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്. ഇങ്ങനെ വിളിച്ച പാകിസ്താന്‍ സ്വദേശി വഴിയാണ് യുവതിയും കുടുംബവും സംഭവം അറിയുന്നത്.

Exit mobile version