അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് ഷെഹ്‌ലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ്.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.

സര്‍വജന ഹൈസ്‌കൂളിന്റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടനകളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ്
ഷെഹ്‌ല ഷെറിന്റെ വീട്ടിലെത്തിയത്. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും ഒപ്പമുണ്ടായിരുന്നു. ഷെഹ്‌ളയുടെ പിതാവ് അബ്ദുള്‍ അസീസിനെ ചേര്‍ത്തു നിര്‍ത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചത്.

അതേസമയം, കല്‍പ്പറ്റയിലും ബത്തേരിയിലും യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി.

Exit mobile version