വിവാഹദിനത്തിൽ വൈശാഖിനൊപ്പം ചിരിച്ചുല്ലസിച്ച് കൃതി; പിന്നീട് അതേ വൈശാഖിന്റെ കൈ കൊണ്ട് മരണവും; വൈറലായ ടിക്‌ടോക്ക് കണ്ട് കണ്ണ് നനഞ്ഞ് സോഷ്യൽമീഡിയ

കൊല്ലം: ആദ്യവിവാഹം തകർന്നതിന്റെ വിഷമത്തിലായിരുന്ന കൃതിക്ക് താങ്ങായി എത്തിയ വൈശാഖ് തന്നെ അവളുടെ ജീവനെടുത്തതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വൈശാഖിനെ വിശ്വസിക്കുകയും പ്രണയിക്കുകയും ചെയ്ത കൃതിയെ അയാൾ പണത്തിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തുകയായിരുന്നു. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് ഓരോ മലയാളിയും കേട്ടത്. അതേസമയം, നാടിനെ കണ്ണീരിലാഴ്ത്തി കൃതിയുടെയും വൈശാഖിന്റെയും വിവാഹ വീഡിയോ ഇപ്പോൾ ടിക് ടോക്കിൽ പ്രചരിക്കുകയാണ്. കതിർമണ്ഡപത്തിൽ സന്തോഷവതിയായി കാണപ്പെട്ട കൃതിയുടെ വീഡിയോ കണ്ട് കണ്ണുനിറയ്ക്കുകയാണ് സോഷ്യൽമീഡിയ.

കൃതിയുടെ ആദ്യ വിവാഹം ഒരു വർഷത്തിനിപ്പുറം ഡൈവോഴ്‌സിലെത്തിയതോടെ കൈക്കുഞ്ഞുമായി കൃതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കൃതിയുടെ മകൾക്ക് ഇപ്പോൾ മൂന്നു വയസാണ് പ്രായം.

മകൾക്ക് നാലു മാസം പ്രായമുള്ളപ്പോഴാണ് കൃതിയും വൈശാഖും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിനു വഴിമാറി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന് വൈശാഖുമെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരിൽ നിന്ന് എതിർപ്പുണ്ടായതോടെ 2018 ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവർ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമാണിത്.

എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം വീണ്ടും ദുഷ്‌കരമായി. വൈശാഖിനാൽ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയോട് പറഞ്ഞിരുന്നു. സ്വത്തിനോടുമുള്ള ആർത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതിയും സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തിൽ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.

വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രൊഫഷണൽ കോഴ്‌സുകൾക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇതിനായി വായ്പയെടുക്കാൻ കൃതിയുടെ മാതാപിതാക്കളിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കൾ നൽകിയില്ല. തുടർന്ന് ദേഷ്യത്തിലായ വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

വഴക്കിനിടയിൽ താനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പിന്നീട് വൈശാഖ് പോലീസിനു മൊഴി നൽകിയിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിച്ചതാണെന്നുമാണ് വൈശാഖിന്റെ മൊഴി.

Exit mobile version