ഫാത്തിമ ലത്തീഫിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും; വിദ്യാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അതേസമയം, സംഭവത്തിൽ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ, വിദ്യാർത്ഥികകളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ കോളേജ് വിദ്യാർത്ഥികൾ ഇന്ന് ചെന്നൈയിൽ പ്രതിഷേധിക്കും.

ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ഇന്നു വീണ്ടും ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാത്തിമയുടെ സഹപാഠികൾ ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

നിർണായക വിവരങ്ങൾ അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികൾ കേസിൽ ഉണ്ടാകൂവെന്നാണ് സൂചന. ഐഐടിയിലുണ്ടായ ദുരൂഹ മരണത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം ന ൽകാനായി ഡൽഹിയിലേക്ക് തിരിച്ച ഡയറക്ടർ മടങ്ങിയെത്തിയ ശേഷം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്ന നിലപാടിലാണ് ഐഐടി നിലവിൽ.

Exit mobile version