കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ കള്ളന്റെ ക്രൂരതയ്ക്ക് ഇരയായി നടൻ സന്തോഷ് കീഴാറ്റൂരും. കഴിഞ്ഞദിവസം രാത്രിഎറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായതായാണ് സന്തോഷിന്റെ പരാതി. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
‘തുരന്തോ എക്‌സ്പ്രസിൽ ടു ടയർ എസി കമ്പാർട്‌മെന്റിലായിരുന്നു സംഭവം. എന്റെ കയ്യിൽ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റിൽ വച്ച് ബാത്ത്‌റൂമിൽ പോയി. തിരിച്ച് വന്നപ്പോൾ ബാഗ് കാണാനില്ല. അപ്പോൾ തന്നെ ടിടിആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാൽ ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പഴ്‌സ്, കുറച്ചു പണം എന്നിവ ബാഗിൽ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കി ആർപിഎഫുകാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകൾ തിരിച്ചു നൽകിയാൽ മതി.’- സന്തോഷ് കീഴാറ്റൂർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെ.
കഴിഞ്ഞ ആഴ്ചയിൽ ട്രെയിനിൽ വെച്ച് കള്ളൻ ബാഗ് മോഷ്ടിച്ചതോടെ ജീവിതം തന്നെ തുലാസിലായ വിഷ്ണു എന്ന യുവാവിന് സോഷ്യൽമീഡിയയുടെ സഹായത്തോടെ തന്റെ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ബാഗ് തിരികെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് കീഴാറ്റൂരും തനിക്കും സമാനമായ അനുഭവം ഉണ്ടായതായുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സന്തോഷും സുമനസുകളുടെ സഹായം തേടുകയാണ്, തന്റെ വിലപ്പെട്ട രേഖകൾ തിരികെ ലഭിക്കാൻ.