ഇത്രയും പ്രതീക്ഷിച്ചില്ല; പുസ്തകം ചോദിച്ച ‘മേയര്‍ ബ്രോ’യ്ക്ക് പുസ്തകശാല തന്നെ സമ്മാനിച്ച് വട്ടിയൂര്‍ക്കാവുകാര്‍

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിച്ചതിന് പിന്നാലെ വി കെ പ്രശാന്തിന് അനുമോദന പ്രവാഹമായിരുന്നു

തിരുവനന്തപുരം: മാലകള്‍ക്കും പൂക്കള്‍ക്കും പകരം സ്വീകരണ പരിപാടികളില്‍ പുസ്തകങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ച ‘മേയര്‍ ബ്രോ’ വി കെ പ്രശാന്തിനെ ഞെട്ടിച്ച് നാട്ടുകാര്‍. സ്വീകരണപരിപാടികളിലെല്ലാം സ്ത്രീകളും കുട്ടികളും പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം പുസ്തകങ്ങളുമായാണ് വട്ടിയൂര്‍ക്കാവിലെ പുതിയ എംഎല്‍എയെ കാത്തുനിന്നത്.

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിച്ചതിന് പിന്നാലെ വി കെ പ്രശാന്തിന് അനുമോദന പ്രവാഹമായിരുന്നു. മണ്ഡലത്തിലെ സ്വീകരണപരിപാടികളിലും മറ്റുമായി മാലയും പൂക്കളും ഷാളുമൊക്കെയായി നിരവധി പേരാണ് പ്രശാന്തിനെ അനുമോദിക്കാനെത്തുന്നത്.

പിന്നീട് ഉപയോഗശൂന്യമാകുന്ന ഇത്തരം മാലകള്‍ക്കും പൂക്കള്‍ക്കും പകരം ഇനിമുതല്‍ അനുമോദന പരിപാടികളില്‍ പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം വികെ പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ മണ്ഡലത്തിലെ ഒരു സ്‌കൂളിലെ ലൈബ്രറിക്ക് സമ്മാനമായി നല്കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.

മേയര്‍ ബ്രോയുടെ വാക്കുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച നാട്ടുകാര്‍ പറഞ്ഞ പടി പുസ്തകങ്ങളുമായെത്തി വികെ പ്രശാന്തിനെ ഞെട്ടിക്കുക്കയായിരുന്നു. പുസ്തകങ്ങള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയ വി കെ പ്രശാന്ത് പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version