മണ്ഡലപൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

വനിതാ പോലീസ് അടക്കം 10,017 പോലീസുകാരെ വിന്യസിക്കും.

പത്തനംതിട്ട: മണ്ഡപൂജയ്ക്കായി ശബരിമല നട നാളെ വൈകുന്നേരം തുറക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ഇത്തവണത്തെ കോടതി വിധിയില്‍ സുപ്രീംകോടതി വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അയഞ്ഞ മട്ടാണ്. ഇതാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.

അതേസമയം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തവണ ഐജിമാര്‍ ക്യാംപ് ചെയ്ത് സുരക്ഷയൊരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും. വനിതാ പോലീസ് അടക്കം 10,017 പോലീസുകാരെ വിന്യസിക്കും.

നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതാണ് ഇന്ന് പ്രതിസന്ധിക്ക് വഴിവെച്ചത്. ഇന്നലെയാണ് കേരളം കാത്തിരുന്ന നിര്‍ണ്ണായക വിധിയെത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ശബരിമല സ്ത്രീപ്രവേശന വിഷയം പരിഗണിച്ചത്. സ്ത്രീപ്രവേശനത്തെ ചോദ്യം ചെയ്ത് 56ഓളം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. ഇത് പുനഃപരിശോധിക്കാമെന്നാണ് കോടതിയുടെ വിധി. മാത്രമല്ല വിശാല ബഞ്ചിന് കൈമാറുകയും ചെയ്യുകയായിരുന്നു.

Exit mobile version