പപ്പായുടെ അടുത്ത് പോകുവല്ലേ, ഇതും കൊണ്ടുപൊയ്‌ക്കോ കുഞ്ഞൂസേ; ചലനമറ്റ കുഞ്ഞു ജൊവാനയ്ക്ക് നേരെ പാവ നീട്ടി ജോയൽ; കണ്ണീരണിഞ്ഞ് ശാന്തൻപാറ

ശാന്തൻപാറ: കുഞ്ഞു ജൊവാന വീണ്ടുംവീട്ടിലേക്ക് കയറി വന്നപ്പോൾ സന്തോഷത്തോടെ പാവ നൽകി സ്വീകരിക്കാൻ നിന്ന സഹോദരങ്ങളായ ജോയലിനും ജോഫിറ്റയ്ക്കും പക്ഷെ കണ്ണീരടക്കാനായില്ല. അവരുടെ കുഞ്ഞൂസ് വീണ്ടും വന്നെങ്കിലും ഇത്തവണ കണ്ണുകളടച്ച്, ചലനമറ്റ് ഒന്നുമറിയാതെ പെട്ടിയിൽ മയങ്ങുകയായിരുന്നു അവൾ. ”പപ്പയുടെ അടുത്ത് പോകുവല്ലേ, ഇതും കൊണ്ടുപൊയ്‌ക്കോ കുഞ്ഞൂസേ” എന്നുപറഞ്ഞ് പെട്ടിയുടെ അരികിലേക്ക് ജോയൽ പാവ നീക്കിയതോടെ കൂടി നിന്നവരും കണ്ണീരണിഞ്ഞു.

ഒടുവിൽ മനസില്ലാമനസോടെ ഇരുവരും കുഞ്ഞുപെങ്ങളെ യാത്രയാക്കിയപ്പോൾ കൂടി നിന്നവരുടെ തേങ്ങൽ തെല്ലുറക്കെയായി. ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ ഉറങ്ങുന്ന പ്രിയപ്പെട്ട പപ്പ റിജോഷിന്റെ കല്ലറയ്ക്കരികിൽ അവൾക്കും ബന്ധുക്കൾ അന്ത്യവിശ്രമമൊരുക്കി. അമ്മയും ആൺസുഹൃത്തും മുംബൈയിൽ വെച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് ജൊവാനയ്ക്കും അവർ വിഷം നൽകിയത്. അവർ രണ്ടുപേരും ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ജൊവാന ലോകത്തോട് വിടപറഞ്ഞു. ഒന്നുമറിയാതെ അമ്മയും സുഹൃത്തും ഇല്ലാതാക്കിയ അവളുടെ പപ്പയുടെ അ
ടുത്തേക്ക് അവളും യാത്ര പറഞ്ഞിറങ്ങിയത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുത്തടിയിലെ മുല്ലൂർ വീട്ടിലെത്തിച്ചത്. അവളെ അവസാനമായി കാണാൻ നാട്ടുരൊന്നടങ്കമെത്തി. പെട്ടി തുറന്നു കാണിക്കാൻ സാധിക്കാത്തതിനാൽ, പെട്ടിതുറക്കാതെയാണ് അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്.

പൊന്നുമോളെ കാണണമെന്ന് റിജോഷിന്റെ അമ്മ കേണപേക്ഷിച്ചിട്ടും ബന്ധുക്കളും പുരോഹിതരും പിന്തിരിപ്പിച്ചു. ഒടുവിൽ പെട്ടിയുടെ മുകളിൽ വിരിച്ച വെളുത്ത വസ്ത്രത്തിൽ ജൊവാനയ്ക്ക് ഇഷ്ടപ്പെട്ട റോസാ പുഷ്പങ്ങൾ അർപ്പിച്ച് പൊന്നുമോളെ അവർ യാത്രയാക്കി. അമ്മ ലിജിയുടെ അച്ഛനും ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ജൊവാനയുടെ അച്ഛൻ റിജോഷിനെ കൊന്നു കുഴിച്ചുമൂടിയ ശേഷം നാടുവിട്ട വസീമും റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയിൽവെച്ച് വിഷംകഴിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജൊവാനയ്ക്കും ഇവർ വിഷം നൽകുകയായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ കഴിയുന്ന വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെട്ടു.

Exit mobile version