കേരളത്തില്‍ നടക്കുന്നത് ആചാര സംരക്ഷണ സമരമല്ല; ബിജെപിക്ക് പത്തു വോട്ട് കിട്ടാനുള്ള സമരം; വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി

ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ആലപ്പുഴ: ശബരിമലയിലെ ആചാരം സംരക്ഷിക്കാനുള്ള സമരമല്ല കേരളത്തില്‍ നടക്കുന്നത് മറിച്ച് ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ല. ഇതിനെ കര്‍മ്മം കൊണ്ടാണ് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ അജണ്ട നടത്തുന്നതിനുള്ള ഈ സമരത്തിന് എസ്എന്‍ഡിപി നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഒരു ഹിന്ദു സംഘടനയുമായും ചര്‍ച്ച നടത്താതെയാണ് സമരം നടത്തുന്നത്. ഈ സമരം തീരുമാനിച്ചത് ആരാണെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

ശബരിമല വിധിയുടെ പേരില്‍ ഹിന്ദുക്കള്‍ തമ്മില്‍ തല്ലുന്നതെന്തിനാണ്? റിവ്യൂ പെറ്റിഷനില്‍ തീരുമാനം വരട്ടെ. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ഈ പറയുന്ന ആളുകളൊന്നും പോയില്ല. പന്തളം രാജകുടുംബവും തന്ത്രികുടുംബവുമായും മാത്രമല്ല, മറ്റു ഹിന്ദു സംഘടനകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Exit mobile version