കൊച്ചിയില്‍ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയും പിടിയില്‍

മുഖ്യപ്രതി ലിതിന്‍ ആണ് അറസ്റ്റിലായത്.

കൊച്ചി: കൊച്ചി വടുതലയില്‍ പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദമ്പതികള്‍ക്ക് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍. മുഖ്യപ്രതി ലിതിന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് ലിതിന്‍.

പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വര്‍ഷ, ബിബിന്‍ എന്നീ ദമ്പതിമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് ഇവര്‍.

ഇവരുടെ ഉടമസ്ഥതയിലുള്ള കടയില്‍ സഹായി ആയി നിന്നിരുന്ന വടുതല സ്വദേശിയായ ലിതിന്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണില്‍ വീടിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സംഭവമറിഞ്ഞ വര്‍ഷയും ബിബിനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.

ഈ ദൃശ്യങ്ങള്‍ യൂടൂബില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിന്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാര്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ കേസ് നല്‍കിയത്.

Exit mobile version