ടിക്കറ്റ് താൻ വാങ്ങിയതെന്ന് അജിതൻ; തന്റെ ടിക്കറ്റ് അടിച്ചുമാറ്റിയതെന്ന് മുനിയൻ; മൺസൂൺ ബമ്പറിന്റെ അഞ്ചു കോടിക്കായി പടവെട്ടി ‘ഭാഗ്യവാന്മാർ’; പോലീസിനും തലവേദന

കണ്ണൂർ: മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനത്തിന് അവകാശമുന്നയിച്ച് രണ്ടുപേരെത്തിയത് പോലീസിനും ലോട്ടറി വകുപ്പിനും തലവേദനയാകുന്നു.ജൂലൈ 18ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കമിട്ടത്.

ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ബാങ്കിൽ നൽകിയ പറശ്ശിനിക്കടവിലെ പിഎം അജിതന് സമ്മാനത്തുക ലോട്ടറി വകുപ്പ് അംഗീകരിച്ചു നൽകിയിട്ടും കൈപ്പറ്റാനാകുന്നില്ല എന്നുമാത്രമല്ല നാട്ടിൽ നിൽക്കാനാവാത്ത സ്ഥിതിയുമാണ്. അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് സ്ഥലത്തു നിന്നും മാറി നിൽക്കുകയാണ് ഇയാൾ.

ലോട്ടറിവകുപ്പിൽനിന്ന് ടിക്കറ്റ് വാങ്ങി ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസന്വേഷിക്കുന്ന ഇൻസ്‌പെക്ടർ സത്യനാഥൻ തിരുവനന്തപുരത്തേക്ക് പോകും.

മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനമായ അഞ്ചുകോടിരൂപയ്ക്കർഹമായ ടിക്കറ്റ് ജൂലൈ 22നാണ് അജിതൻ പുതിയതെരുവിലെ കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചത്. 23ന് ടിക്കറ്റ് തിരുവനന്തപുരത്തെ സംസ്ഥാന ഭാഗ്യക്കുറി ഓഫീസിലെത്തി. പരിശോധനകൾക്കുശേഷം സമ്മാനത്തുക അജിതന്റെ പേരിൽ നൽകാൻ ബാങ്കിലേക്കയച്ചു. ഇതിനിടെ, തത്കാലം അജിതന്റെ അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്‌നകുമാർ രേഖാമൂലം ആവശ്യപ്പെട്ടു. തന്റെ പക്കൽനിന്ന് നഷ്ടപ്പെട്ട ടിക്കറ്റാണ് അജിതൻ ബാങ്കിൽ നൽകിയതെന്നവകാശപ്പെട്ട് കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് കക്കഷ്ണപറമ്പിലെ ടാക്‌സി ഡ്രൈവർ മുനിയൻ നൽകിയ പരാതിയാണ് ഡിവൈഎസ്പിയുടെ നടപടിക്കാധാരം.

മുനിയൻ ജൂൺ 16ന് പറശ്ശിനിക്കടവിൽനിന്നെടുത്ത ടിക്കറ്റ് ജൂൺ 29ന് വീണ്ടും അവിടെയെത്തിയപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി. പാന്റ്‌സിന്റെ പോക്കറ്റിൽ സൂക്ഷിച്ച പേഴ്‌സിലായിരുന്നു ടിക്കറ്റെന്നും പേഴ്‌സ് പോക്കറ്റടിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. പേഴ്‌സ് വീണുപോയതാകാമെന്ന് കരുതിയെന്നും അതിനാലാണ് പോലീസിലോ ക്ഷേത്രം ഓഫീസിലോ പരാതി നൽകാതിരുന്നതെന്നും പിന്നീട് പോലീസിന്റെ ചോദ്യംചെയ്യലിൽ മുനിയൻ പറഞ്ഞു. ടിക്കറ്റിന്റെ പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി.

ജൂൺ 16നും 29നും മുനിയൻ പറശ്ശിനിമടപ്പുരയിലെത്തിയെന്നത് ശരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ടിക്കറ്റിന്റെ നമ്പർ വീട്ടിലെ കലണ്ടറിൽ എഴുതിവെച്ചെന്നും ജൂലായ് 24ന് ഈ നമ്പറുള്ള ടിക്കറ്റിനാണ് ബമ്പറടിച്ചതെന്ന് മനസ്സിലായതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും മുനിയൻ പോലീസിനോട് പറഞ്ഞു.

മുനിയന്റെ പരാതിയിൽ തളിപ്പറമ്പ് ഇൻസ്‌പെക്ടർ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റിന്റെ പിന്നിൽ അജിതൻ പേരെഴുതി ഒപ്പിട്ടിട്ടുണ്ടെന്ന് മനസ്സിലായി. പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്ത് നിന്നെടുത്തതാണ് ടിക്കറ്റെന്ന് അജിതനും പോലീസിന് മൊഴിനൽകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ക്ലാർക്കായ പിഎം അജിതൻ ക്ഷേത്രപരിസരത്തുനിന്ന് പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്. ഏതാനുംവർഷംമുൻപ് 40 ലക്ഷം രൂപയും 50 പവനും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ലോട്ടറി വകുപ്പിൽനിന്ന് ടിക്കറ്റിന്റെ പകർപ്പാണ് പോലീസിന് ലഭിച്ചത്. യഥാർത്ഥ ടിക്കറ്റിന്റെ ഫോറൻസിക് പരിശോധന നടത്തിയാലേ മുനിയന്റെ അവകാശവാദത്തിൽ കഴമ്പുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

അതേസമയം, മൺസൂൺ ബമ്പറിന്റെ 200ഓളം ടിക്കറ്റ് വിറ്റെന്നും പതിവുപോലെ അജിതനും ടിക്കറ്റ് വാങ്ങിയിരുന്നുവെന്നും സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ഏജന്റ് പോലീസിന് മൊഴിനൽകി.

Exit mobile version