ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ചു; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള പുതുക്കിയ പിഴ തുകകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.

പുതിയ പിഴത്തുക പ്രാബല്യത്തില്‍ വന്നതോടെ സീറ്റ് ബെല്‍റ്റ് ഇടാതേയും, ഹെല്‍മറ്റ് വയ്ക്കാതേയും വാഹനം ഓടിച്ചാലുള്ള പിഴത്തുക 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറഞ്ഞു. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കുള്ള പിഴ തുകയില്‍ ഇളവ് വരുത്തിയിട്ടില്ല.

മുമ്പ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയും സാമൂഹിക സേവനവുമായിരുന്നു ശിക്ഷ. ഇതില്‍നിന്ന് സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാതിരിക്കുക, തെറ്റായ വിവരം, രേഖ എന്നിവ നല്‍കുക എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ തുക 1000 രൂപയായി കുറച്ചു.

രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യതവണ സ്വകാര്യ വാഹനങ്ങള്‍ക്ക് 2000 രൂപയെന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യ കുറ്റത്തിന് 2000 രൂപ തന്നെ തുടരും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 4000 രൂപയാകും പിഴ.

Exit mobile version