റോഡിലെ കുഴിയും കാരണം കണ്ടുമുട്ടി! ഡേറ്റിംഗും വിവാഹവുമെല്ലാം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം: എന്നിട്ടും 2.5 കിലോ മീറ്റര്‍ ദൂരമുള്ള മേല്‍പ്പാലം പൂര്‍ത്തിയായിട്ടില്ല; വൈറലായി പ്രണയകഥ

ബംഗളൂരു: റോഡിലെ കുണ്ടും കുഴിയും കാരണം സംഭവിച്ച പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗ് ആയിരിക്കുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ വ്യത്യസ്തമായ പ്രണയകഥ പങ്കുവെച്ചത്.

തിരക്കേറിയ റോഡുകള്‍ക്കും വന്‍കിട ഐടി വ്യവസായത്തിനും പേരുകേട്ട ബംഗളൂരുവിലാണ് സംഭവം. ഇക്കാരണത്താല്‍ തന്നെ ഇവിടുത്തെ ഗതാഗതകുരുക്കും രൂക്ഷമാണ്. ഐടി ഹബ്ബായി പ്രവര്‍ത്തിക്കുന്ന നഗരത്തിലെ നിര്‍മ്മാണ സാഹചര്യം എത്രത്തോളം പ്രതികൂലമാണെന്ന് പറയുകയാണ് ഇദ്ദേഹം.

സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനിപ്പുറം തങ്ങളുടെ ഡേറ്റിംഗും വിവാഹവുമെല്ലാം കഴിഞ്ഞിട്ടും മേല്‍പ്പാല നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നാണ് ഇയാള്‍ കുറിക്കുന്നത്.

Read Also: തോട്ടിലൂടെ 500ന്റെ ഭാഗ്യം ഒഴുകി എത്തി; അമ്പരപ്പിന് പിന്നാലെ നിരാശയും

റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച് സോണി വേള്‍ഡ് സിഗ്‌നലിനോട് ചേര്‍ന്ന ട്രാഫിക് സിഗ്‌നലിലാണ് അദ്ദേഹം തന്റെ കാമുകിയെ കണ്ടുമുട്ടുന്നത്. ഈജിപുര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് സംഭവം. തന്റെ സുഹൃത്തായ യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ ഏറെ നേരം ഗതാഗതക്കുരുക്കില്‍പ്പെട്ട ഇരുവരും അസ്വസ്ഥരായിരുന്നു. വിശപ്പും സഹിക്കാനാവാതെ വന്നതോടെ യാത്രയ്ക്കായി മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു.

അന്നത്തെ ദിവസം ഡിന്നറും ഇവര്‍ ഒരുമിച്ച് പ്ലാന്‍ ചെയ്തു. അന്നത്തെ ആ കൂടിച്ചേരല്‍ പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് അഞ്ച് വര്‍ഷത്തിന് മുമ്പാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം തങ്ങളുടെ വിവാഹവും കഴിഞ്ഞു. എന്നിട്ടും 2.5 കിലോ മീറ്റര്‍ വരുന്ന മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് ഉപഭോക്താവ് പരിഹാസ രൂപേണ പറയുന്നത്.

നാലായിരത്തിലധികം പേരാണ് ട്വിറ്ററില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിട്ടുളളത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആകര്‍ഷകമായ പ്രണയകഥ കമന്റായി പങ്കുവെച്ചപ്പോള്‍ മറ്റു ചിലര്‍ ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിലെ മോശം അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു.

Exit mobile version