പാമ്പുകടിയേറ്റ ഒന്നരവയസുകാരനുമായി ആംബുലൻസ് ചീറിപ്പാഞ്ഞു; വഴിയൊരുക്കാൻ ‘ട്രാഫിക്’ മോഡലിൽ കൈകോർത്ത് പോലീസും സന്നദ്ധപ്രവർത്തകരും; നന്മ

രാജകുമാരി: ഇടുക്കി രാജകുമാരിയിൽ വെച്ച് പാമ്പുകടിയേറ്റ ഒന്നര വയസുകാരൻ ജീവന് വേണ്ടി മല്ലടിക്കുമ്പോൾ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കൈ മെയ് മറന്ന് പരിശ്രമിച്ച് നാട്. ആംബുലൻസ് ഡ്രൈവർമാർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരൊന്നിച്ച് ‘ട്രാഫിക്’ സിനിമയുടെ മാതൃകയിലാണ് വഴിയൊരുക്കിയത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളുടെ കുഞ്ഞിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അതേസമയം, കടിച്ചത് ഏതിനം പാമ്പാണെന്ന് വീട്ടുകാർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഉടൻതന്നെ നാട്ടുകാരിൽ ചിലർ രാജകുമാരിയിലെ ആംബുലൻസ് ഡ്രൈവർ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്കു പുറപ്പെട്ടിരുന്നു. രാജകുമാരിയിലെത്തിയ ഉടൻ ജിന്റോ മാത്യു കുട്ടിയുമായി ആംബുലൻസിന്റെ മുൻ സീറ്റിൽ കയറി. മറ്റൊരു ഡ്രൈവറായ ജിജോ മാത്യുവാണ് ഓടിച്ചത്.

തുടർന്നാണ് എമർജൻസി മിഷൻ സർവീസിന്റെ ഭാഗമായി പോലീസ്, സന്നദ്ധ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെല്ലാം ഉൾപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മകളിലേക്കു ജിന്റോ ഉടനടി വിവരം കൈമാറിയത്. ഇതോടെ ആംബുലൻസിനു വഴിയൊരുക്കാൻ സന്നദ്ധ പ്രവർത്തകർ റോഡിൽ പല ഭാഗത്തും കാത്തുനിന്നു.

തിരക്കുള്ള ടൗണുകളിൽ ആംബുലൻസിന് സുഗമമായി കടന്നു പോകാൻ പോലീസും സൗകര്യമൊരുക്കി. രാജകുമാരിയിൽ നിന്ന് 20 മിനിറ്റ് കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി കുട്ടിക്കു പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് ആംബുലൻസ് അടിമാലിയിൽ നിന്ന് കോട്ടയത്തെത്തിയത്.

also read- സൈക്കിളിൽ നിന്നും വീണത് വീട്ടിലറിഞ്ഞാൽ പുകിലാകുമെന്ന് ഭയന്നു; അയൽക്കാരൻ തള്ളിയിട്ട് വലിച്ചിഴച്ചെന്ന് വ്യാജപരാതി നൽകി കുട്ടി

മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി ഉറങ്ങാതിരിക്കാനും ജിന്റോയും ജിജോയും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായതെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി.

Exit mobile version