കടുപ്പത്തില്‍ ഒരു കട്ടന്‍, വില വെറും ഒരു രൂപ; 30 വര്‍ഷത്തെ സേവനത്തിന് കുട്ടേട്ടന് കോഴിക്കോട്ടുകാരുടെ ആദരം

കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടേട്ടന്റെ കടയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആദരണ പരിപാടി നടക്കുന്നത്

കോഴിക്കോട്: കഴിഞ്ഞ 30 വര്‍ഷമായി ഒരു രൂപയ്ക്ക് കട്ടന്‍ചായ വില്‍ക്കുന്ന കുട്ടേട്ടന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടേട്ടന്റെ കടയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആദരണ പരിപാടി നടക്കുന്നത്. ഈ യോഗത്തില്‍ കാരശ്ശേരി സഹകരണ ബാങ്ക് കുട്ടേട്ടനെയും കുടുംബത്തെയും ഏറ്റെടുക്കും.

ബാങ്ക് ചെയര്‍മാന്‍ എന്‍കെ അബ്ദുറഹ്മാന്‍ ഇത് ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നിര്‍വഹിക്കും. ഈ യോഗത്തില്‍ വെച്ച് തന്നെ കുട്ടേട്ടന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം രൂപ കൈമാറുകയും പഠനം പൂര്‍ത്തിയായ ശേഷം രണ്ട് മക്കളില്‍ ഒരാള്‍ക്ക് കാരശ്ശേരി ബാങ്കിന്റെ മ്യൂസിയത്തില്‍ ജോലി നല്‍കുമെന്നും കുട്ടേട്ടന്റെ വീട്ടില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറയും. ഇന്ന് ചോരുന്ന യോഗത്തിന്റെ ആധ്യക്ഷ്യം വഹിക്കുന്നത് കൗണ്‍സിലര്‍ പിഎം നിയാസാണ്.

എന്നാല്‍ ബാങ്കിന്റെ സഹായം സ്വീകരിക്കുന്നതില്‍ ഭാര്യയ്ക്കും മക്കള്‍ക്കും അല്‍പം സങ്കോചമുണ്ടെങ്കിലും പൊതുസേവനം മുന്‍നിര്‍ത്തി ബാങ്ക് നല്‍കുന്ന ആദരമായാണു താന്‍ അതിനെ കാണുന്നതെന്നും കുട്ടേട്ടന്‍ പറഞ്ഞു. കുട്ടേട്ടന് രണ്ട് പെണ്‍മക്കളാണുള്ളത്. ആതിര, ഭദ്ര. ആതിര ഫാറൂഖ് കോളജിലെ എംഎസ്സി വിദ്യാര്‍ഥിനി. ഭദ്ര സാമൂതിരി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.

ചായയുടെ വില കൂട്ടാന്‍ ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും എന്നാം നിര്‍ബന്ധിച്ചെങ്കിലും ഒരു രൂപയില്‍ നിന്ന് കാലണ കൂട്ടാന്‍ കുട്ടേട്ടന്‍ തയ്യറായിരുന്നില്ല. 1983ല്‍ കട തുടങ്ങിയ കാലത്ത് പാല്‍ച്ചായയാണ് ഒരു രൂപയ്ക്ക നല്‍കിയിരുന്നത്. എന്നാല്‍ അന്നും കട്ടന്‍ ചായക്കാണ് അവശ്യക്കാര്‍ ഏറേ. ഇതോടെയാണ് പാല്‍ച്ചായയില്‍ നിന്ന് കട്ടന്‍ചായയില്‍ എത്തിയത്. 300 രൂപ ചെലവില്‍ കട ഉദ്ഘാടനം ചെയ്ത ആദ്യ ദിവസം ലഭിച്ചത് 149 രൂപയാണ്.

2018 ന് ശേഷം ഒരു വര്‍ഷത്തിനടുത്ത് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് കുട്ടേട്ടന്‍ കട തുറന്നില്ലായിരുന്നു. ശേഷം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം കുട്ടേട്ടന്‍ വീണ്ടും കട തുറന്നു. പണ്ട് കാലത്ത് ഒത്തിരി പാര്‍ട്ടി നേതാക്കളുമായി കുട്ടേട്ടന്‍ സംസാരിച്ചും ഇടപഴകിട്ടുമുണ്ട്.

Exit mobile version