ജോളിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും; ചോദ്യംചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കും

ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ
സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്.

അതേസമയം കഴിഞ്ഞ ദിവസം സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ജോളി നടത്തിയ ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. പോലീസ് കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാമാണ് സയനൈഡ് കിട്ടിയതെന്നും ആരൊക്കെ ഇവരെ കൊലപാതകം ചെയ്യാന്‍ സഹായിച്ചു എന്നൊക്കെയുള്ള കാര്യങ്ങളാണ് പോലീസ് വിശദമായി പരിശോധിക്കുന്നത്.

കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ ചോദ്യം ചെയ്യലാണ് ക്യാമറയില്‍ ചിത്രീകരിക്കുക. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. മൂന്നുപേരെയും 14 ദിവസത്തേക്കാണ് ഇന്നലെ റിമാന്‍ഡ് ചെയ്തത്.

Exit mobile version