ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യുഡിഎഫ് ജയിക്കും; സിപിഎം രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുന്നു; മുല്ലപ്പളളി രാമചന്ദ്രന്‍

പ്രീണനശ്രമം പരാജയപ്പെട്ടപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ആരോപണം ഉന്നയിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സിപിഎം രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചിരുന്നു. പ്രീണനശ്രമം പരാജയപ്പെട്ടപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ആരോപണം ഉന്നയിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങളല്ല ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. ജാതി-മത വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇടതുപക്ഷ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ മുന്നണിക്ക് ആത്മവിശ്വാസമുണ്ടെന്നും, എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് അനുകൂലമായിട്ടുള്ള വലിയമാറ്റം പ്രകടമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍എസ്എസ്. എന്‍എസ്എസിനെ ആരും പ്രകോപിപ്പിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് എന്ന സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. പക്ഷെ എന്‍എസ്എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് മുന്‍കാലങ്ങളില്‍ ഇടപെട്ടതുപോലെ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version