‘കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് ഈ കാര്യത്തില്‍ വേണ്ടത്’; ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കൈയില്‍ വെച്ചാല്‍ മതിയെന്നും അത് ഇവിടെ ചെലവാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്

തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. തന്നെ വിമര്‍ശിച്ച ഒരു സ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച ഫിറോസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം വേണമെന്നാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ഫിറോസ് കുന്നംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസമെന്നും ഇയാള്‍ക്കെതിരെ വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല വേണ്ടതെന്നും മറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടതെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് ഇയാള്‍ അനധികൃതമായി കോടിക്കണക്കിനു രൂപയാണ് കൈപറ്റുന്നതെന്നും ഹരീഷ് കുറിച്ചു. ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കൈയില്‍ വെച്ചാല്‍ മതിയെന്നും അത് ഇവിടെ ചെലവാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം എന്നു മനസിലാകുന്നില്ല. ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്

ചാരിറ്റി ചെയ്യുന്നത് ഓരോ രോഗിയുടെയും വിഷമതകള്‍ കണ്ട് സഹായം ചെയ്യുന്ന നന്മയുള്ള കുറെ മനുഷ്യരാണ്. അതില്‍ നല്ലൊരു ശതമാനം സക്കാത്തില്‍ വിശ്വസിക്കുന്ന മുസ്ലിം സഹോദരന്മാരാണ്. അത് വാങ്ങിച്ചു കണക്ക് ബോധിപ്പിക്കാതെ ചെലവാക്കുന്ന നെന്മമരമല്ല. അയാളെ വിമര്‍ശിച്ച ഒരു സ്ത്രീയെ പരസ്യമായി verbal abuse ചെയ്യുന്ന ഒറ്റക്കാര്യം മതി ഫിറോസിന്റെ മാനസിക നിലവാരം മനസിലാക്കാന്‍.

വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി. ഇവിടെ ചെലവാകില്ല.

Exit mobile version