മരട് ഫ്‌ളാറ്റ്: നിര്‍മ്മാണ കമ്പനി ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാണ കേസില്‍ നിര്‍മ്മാണ കമ്പനി ഉടമയടക്കം മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ പിഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ അറസ്റ്റിലായ രണ്ട് മുന്‍ ഉദ്യോഗസ്ഥരെ കൂടാതെ പഞ്ചായത്തിലെ മുന്‍ ക്ലര്‍ക്കും നിലവില്‍ ജോലിയില്‍ തുടരുകയും ചെയ്യുന്ന ജയറാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയ ശേഷമാണ് അറസ്റ്റ്. ഫ്‌ളാറ്റ് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയാണ് മുഹമ്മദ് അഷ്‌റഫ്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികളെ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേസമയം ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസത്തേക്ക് മാറ്റി.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9ന് മുന്‍പാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്ക് നല്‍കാനാണ് വിദഗ്ദ സമിതി ശുപാര്‍ശ. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും.

Exit mobile version