സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പോലീസ്; സാധ്യമല്ല, ഒന്നുകില്‍ കോടതിയില്‍ ഹാജരാക്കുക, അല്ലെങ്കില്‍ ശബരിമലയില്‍ എത്തിക്കുകയെന്ന പിടിവാശിയില്‍ കെപി ശശികല

നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്.

പത്തനംതിട്ട: അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കമെന്ന പോലീസിന്റെ വാക്കുകളെ തള്ളി കെപി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന പിടിവാശിയിലാണ് നേതാവ്. തന്റെ ആവശ്യത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന് ശശികല പോലീസിനെ അറിയിച്ചു. റാന്നി പോലീസ് സ്റ്റേഷനിലാണ് ശശികല ഇപ്പോള്‍ ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.

നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്. സ്റ്റേഷനകത്ത് ശശികല ഉപവാസം നടത്തി വരികയാണ്. അതേസമയം ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ആദ്യം പോലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.

Exit mobile version