ഹര്‍ത്താല്‍; പ്രതിഷേധക്കാര്‍ ആംബുലന്‍സും തടഞ്ഞു, വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജീവനക്കാരുമായി വരികയായിരുന്നു ആംബുലന്‍സാണ് കൊല്ലത്ത് തടഞ്ഞത്

കൊല്ലം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ അറസ്റ്റിനെതിരെയുള്ള അപ്രതീക്ഷിത ഹര്‍ത്താലില്‍ കൊല്ലത്ത് പ്രതിഷേധക്കാര്‍ ആംബുലന്‍സുകളും തടഞ്ഞു. പ്രതിഷേധക്കാര്‍ ഇനിയും തടയുകയാണെങ്കില്‍ സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞതായി കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഹര്‍ത്താലായതിനാല്‍ ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിച്ചിരുന്നില്ല. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജീവനക്കാരുമായി വരികയായിരുന്നു ആംബുലന്‍സാണ് കൊല്ലത്ത് തടഞ്ഞത്. ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധക്കാര്‍ റോഡില്‍ കിടക്കുകയായിരുന്നു. ഇതുവരെ ഹര്‍ത്താലുകളില്‍ ആംബുലന്‍സിനെതിരെ പ്രതിഷേധമുണ്ടായിരുന്നില്ല.

ആംബുലന്‍സിലുണ്ടായിരുന്ന ജീവനക്കാരെ മുഴുവന്‍ പ്രതിഷേധക്കാര്‍ പിടിച്ചിറക്കി. ഡ്രൈവറെ മര്‍ദ്ദിക്കുകയും, വാഹനത്തില്‍ അടിക്കുകയും ചെയ്തു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോകുന്ന ജീവനക്കാരും, രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട ജീവനക്കാരുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്.
വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായ രീതിയിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സംസാരിച്ചതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. കൊല്ലത്ത് രണ്ടിടത്തായിട്ടാണ് ആംബുലന്‍സ് തടഞ്ഞത്. പിന്നീട് പോലീസ് എത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

Exit mobile version