കെഎസ്ആര്‍ടിക്ക് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ, പോലീസ് സുരക്ഷയുണ്ടെങ്കില്‍ ഓടാം; ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസി ബസിനു നേരെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി

തിരുവനന്തപുരം: കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസി ബസിനു നേരെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. ഇനിയും കെഎസ്ആര്‍ടിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയില്ല. കൂടാതെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയുടെ പ്രശ്‌നമുണ്ട്. പോലീസ് സുരക്ഷയുണ്ടെങ്കില്‍ സര്‍വീസ് നടത്താമെന്നും തച്ചങ്കരി പറഞ്ഞു.

എന്നാല്‍, തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. നിലയ്ക്കല്‍- പമ്പ ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി സര്‍വീസ് പെട്ടെന്ന് നിര്‍ത്തിയതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

Exit mobile version