സിപിഎം-ബിജെപി വോട്ടു കച്ചവടമെന്ന് മുല്ലപ്പള്ളി; കാക്ക മലർന്നു പറക്കുന്ന കാലത്തായിരിക്കുമെന്ന് തിരിച്ചടിച്ച് സിപിഎം; കോൺഗ്രസിന് പരാജയ ഭീതിയെന്ന് ശ്രീധരൻപിള്ള

ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം - ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി-സിപിഎം വോട്ടുകച്ചവടമാണ് നടക്കുകയെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി സിപിഎം. തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്തായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി ഇതുമാതിരി ഓരോന്ന് പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പാലായിൽത്തന്നെ കോൺഗ്രസ് ആകെ പേടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം – ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു.

മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട് പോകുന്നതെന്ന് മാത്രം നോക്കിയാൽ മതി” എന്നും ആനത്തലവട്ടം ആനന്ദൻ പരിഹസിച്ചു. ”കോൺഗ്രസ് മുൻകൂർ ജാമ്യമെടുക്കുകയാണ്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തിരിച്ചുവരാൻ പോകുന്നില്ല. അവരുടെ കയ്യിലിരിക്കുന്ന സീറ്റുകൾ പോലും കിട്ടില്ല. ഇടതുപക്ഷം വൻ വിജയം നേടാൻ പോകുകയാണ് എന്നും ആനത്തലവട്ടം പറഞ്ഞു.

ഇതിനിടെ, സിപിഎമ്മും ബിജെപിയും തമ്മിൽ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് കച്ചവടം നടത്തുകയാണെന്ന ആരോപണം പരാജയഭീതിയിൽ നിന്നാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചു. ആരോപണം പുച്ഛിച്ചു തള്ളുന്നെന്നും തെളിവുണ്ടെങ്കിൽ പുറത്ത് വിടണമെന്നും മുല്ലപ്പള്ളിയെ ശ്രീധരൻപിള്ളയും വെല്ലുവിളിച്ചു. വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് വാക്‌പോരിന് തുടക്കമിട്ടത്. അതിന് ആധികാരികമായ തെളിവുകൾ കെപിസിസിയുടെ പക്കലുണ്ട്. സമയമാകുമ്പോൾ പുറത്തുവിടും. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Exit mobile version