നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ആറുമരണം; കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഗജ ചുഴലിക്കാറ്റ് നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി.

ചെന്നൈ: തെന്നിന്ത്യയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ്. തമിഴ്‌നാട്ടില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്. അതേസമയം, ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു.

ഗജ ചുഴലിക്കാറ്റ് നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്‌നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ് ബാലചന്ദ്രന്‍ അറിയിച്ചു.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേന സംഘങ്ങള്‍ നാഗപട്ടണത്തിലും കൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗജയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

Exit mobile version