കടയില്‍ മറന്നുവച്ച 25 ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ചു; മാതൃകയായി മലപ്പുറം സ്വദേശി

ചെന്നൈ: കടയില്‍ മറന്നുവച്ച 25 ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെ നല്‍കി മാതൃകയായി മലപ്പുറം സ്വദേശി. ചെന്നൈ കാഞ്ചീപുരത്ത് കട നടത്തുന്ന പരപ്പനങ്ങാടി കൊട്ടന്തല സ്വദേശി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകനായ അബ്ദുല്‍ ജലീലാണ് സത്യസന്ധതയുടെ മുഖമായി മാറിയത്.

തിങ്കളാഴ്ചയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു പുരുഷനും സ്ത്രീയും പണമടങ്ങിയ ബാഗ് ജലീലിന്റെ കടയില്‍ മറന്നുവയ്ക്കുകയായിരുന്നു. ഇവര്‍ പോയി കുറച്ചുകഴിഞ്ഞാണ് ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. മറ്റ് രേഖകളൊന്നും ബാഗിലില്ലായിരുന്നു.

അതിനാല്‍ പണം ലഭിച്ച കാര്യം വിളിച്ചറിയിക്കാന്‍ കഴിയാതെ വന്നു. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം ഈ കുടുംബം പലയിടങ്ങളില്‍ അന്വേഷണം നടത്തി തിരിച്ച് ജലീലിന്റെ കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പണം തിരികെയേല്‍പ്പിച്ചു.

മകളുടെ പഠനാവശ്യത്തിന് വീടടക്കം വിറ്റ് സ്വരൂപിച്ച തുകയാണെന്ന് അവര്‍ പറഞ്ഞു.
ഇത് നഷ്ടപ്പെട്ടിരുന്നെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ഇരുവരും പറഞ്ഞു. ജലീലിന് ഒരുപാട് നന്ദി പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.

Exit mobile version