വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

2016 ഏപ്രില്‍ 18നാണ് വാഹനാപകടത്തില്‍ വിപിന്‍ മോഹന് ഗുരുതരമായി പരിക്കേറ്റത്.

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹനാണ്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

2016 ഏപ്രില്‍ 18നാണ് വാഹനാപകടത്തില്‍ വിപിന്‍ മോഹന് ഗുരുതരമായി പരിക്കേറ്റത്. കൊല്ലം-ആയൂര്‍ റോഡില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

വാഹനാപകടത്തില്‍ വിപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു വര്‍ഷത്തോളമാണ് വിപിന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 1,02,27,000 രൂപയും, ഒന്‍പത് ശതമാനം പലിശയും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കണമെന്നാണ് അഡീഷണല്‍ ജില്ല ജഡ്ജി ജയകുമാര്‍ ജോണ്‍ ഉത്തരവിട്ടത്.

എന്നാല്‍ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്രയും വലിയ നഷ്ടപരിഹാര തുക വിധിക്കുന്നത് അപൂര്‍വ്വമാണെന്ന് വിപിന്‍ മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ വിപിന് ഇപ്പോഴും സംസാര ശേഷി പൂര്ണമായും വീണ്ടെടുക്കാനായിട്ടില്ല. ഒരു സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായിരുന്നു വിപിന്‍.

Exit mobile version