കൊച്ചി: അജ്മാൻ കോടതി ചെക്ക് കേസ് തള്ളിയതോടെ കുറ്റവിമുക്തനായി നാട്ടിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പള്ളി കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപിയുടെ വാദം തള്ളി. ദുബായിൽനിന്ന് മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരത്തെ, ബിജെപി സംസ്ഥാനധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയാണ് രാഷ്ട്രീയ പകപോക്കൽ ആരോപിച്ചത്.
അതേസമയം, ചെക്ക് കേസിൽ രാഷ്ട്രീയമില്ല. കേസിൽ സിപിഎമ്മിന് പങ്കില്ലെന്നും തുഷാർ പറഞ്ഞു. നാസിൽ അബ്ദുള്ള ചതിക്കുകയായിരുന്നു. നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെ കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാലായിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകുമെന്നും തുഷാർ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി- ബിഡിജെഎസ് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്, ബിജെപി നേതാവ് പികെ കൃഷ്ണദാസ് നേരിട്ട്്‌സ്വീകരിക്കാൻ എത്തുകയും ചെയതു. പ്രവർത്തകരുടെ തള്ളിക്കയറ്റത്തെ പോലീസിനു പോലും നിയന്ത്രിക്കാനാകാത്ത അവസ്ഥയായിരുന്നു. തുഷാർ എൻഡിഎ വിടിലില്ലെന്ന് സ്വീകരണത്തിന് ശേഷം പികെ കൃഷ്ണദാസ് പറഞ്ഞു.